തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിൽ നടത്തിയ ഫലപ്രദമായ ഇടപെടലിന് സമാനമായി ക്രിസ്മസ് – പുതുവത്സരാഘോഷ കാലത്ത് നീക്കവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈ വർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.
കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011 – 2012 മുതൽ 2024 – 2025 വരെ 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7680 കോടി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിൽ വലിയ പ്രാധാന്യമാണ് ടൂറിസത്തിന് നൽകുന്നത്. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. ജിഡിപിയുടെ 12 ശതമാനം ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുന്നു. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത്. പ്രാദേശിക സെസ്റ്റിനേഷനുകൾക്ക് വലിയ പ്രാധാന്യമാണ് കേരളത്തിലുള്ളത്. കൂടുതൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതും ടൂറിസം മേഖലയ്ക്ക് കരുത്തേകും.
പൊതു ഇടങ്ങളുടെ വികസനം ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് നൽകുന്നത്. മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്‌ളൈ ഓവർ , മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സർക്കാർ എന്നും കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു.



