കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശങ്ങൾ കലുങ്ക് സംവാദം പരിപാടിയിൽ വീണ്ടും തുടർന്നു. പാലക്കാട് ചെത്തലൂരിൽ നടന്ന സംവാദത്തിലാണ് അദ്ദേഹം എതിരാളികളെ വിമർശിച്ചുകൊണ്ട് രൂക്ഷമായ പ്രസ്താവന നടത്തിയത്. ‘പാലക്കാടിനെ അന്ന പാത്രം എന്ന് ഞാൻ പറഞ്ഞത് ചില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല’ എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

പാലക്കാട് കേരളത്തിൻ്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ‘പാവപ്പെട്ടവൻ്റെ മുന്നിൽ കഞ്ഞി പാത്രം മാത്രമേയുള്ളൂ കേരളമേ. സമ്പന്നവർഗം കൂടി മനസ്സിലാക്കിക്കോളൂ’ – സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നതിനെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയും വലിയ ചർച്ചയായി. ‘കഴിഞ്ഞ തവണ കിറ്റ് തന്നു നിങ്ങളെ പറ്റിച്ചെങ്കിൽ ഇത്തവണ കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മോന്തയ്ക്ക് വലിച്ചെറിയണം. ഇല്ലെങ്കിൽ നിങ്ങളെ ആർക്കും രക്ഷിക്കാനാവില്ല’ എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സംവാദത്തിനിടെ അദ്ദേഹം ‘ഇത് പ്രജാരാജ്യമാണെന്നും പ്രജകളാണ് ഇവിടെ രാജാക്കന്മാരെന്നും’ പറഞ്ഞു. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. ‘പ്രജകൾ വിരൽചൂണ്ടി സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതുവെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട’ എന്നും സുരേഷ് ഗോപി പറഞ്ഞു. നേരത്തെ നിവേദനം തന്നയാളെ താൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ വ്യാഖ്യാനം മാത്രമാണ് എന്നും അദ്ദേഹം ന്യായീകരിച്ചു.

മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സഭകളിലെ പ്രസ്താവനകൾ തുടർച്ചയായി വിവാദമാവുകയാണ്. ഇതിന് മുൻപ് തൃശൂർ ഇരിങ്ങാലക്കുടയിൽ നടന്ന കലുങ്ക് സഭയിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്ന ചോദ്യത്തിന് ‘എൻ്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകിയത് വിവാദമായിരുന്നു. കൂടാതെ, പുള്ളിലെ കലുങ്ക് സഭയിൽ വയോധികൻ്റെ അപേക്ഷ വാങ്ങാതെ മടക്കി അയച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.