ഉത്തരാഖണ്ഡില്‍ തക്കാളിപ്പനി പടരുന്നു. 28 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു. 5 മുതല്‍ 10വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്.ഉധം സിംഗ് നഗര്‍ ജില്ലയിലെ സിതാര്‍ഗഞ്ചിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കോക്ക്‌സാക്കി വൈറസ് എ16 മൂലമുണ്ടാകുന്ന രോഗമാണിത്.ചര്‍മ്മത്തില്‍ ചുവന്ന തക്കാളിയോട് സാമ്യമുള്ള കുമിളകള്‍ കാണപ്പെടുന്നു. എന്നാല്‍ തക്കാളിയുമായി ഇതിന് ബന്ധമില്ല. സാധാരണ പനിയോടുകൂടിയാണ് രോഗം ആരംഭിക്കുക. ക്ഷീണം, തൊണ്ടവേദന, കൈകളിലും കാലുകളിലും വായിലും ചുവന്ന തടിപ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, തുമ്മല്‍ ,നേരിട്ടുള്ള സ്പര്‍ശനം എന്നിവയിലൂടെ രോഗം പകരാമെന്ന് വിദഗ്ധര്‍ പറയുന്നു. തക്കാളിപ്പനി ജീവന് ഭീഷണിയല്ലെങ്കിലും അശ്രദ്ധയുണ്ടായാല്‍ സമൂഹവ്യാപനത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് ഒഴിവാക്കാനായി ആരോഗ്യവകുപ്പ് ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.