സിഗരറ്റുകള്‍ക്ക് പരമാവധി 40 ശതമാനം വരെ നികുതി ചുമത്തുന്ന തരത്തില്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടുവച്ചു. പുതുക്കിയ നികുതി ഘടന പ്രകാരം 5% മുതല്‍ 18% വരെ ജിഎസ്ടി നിരക്കുകള്‍ക്കൊപ്പം അധിക നികുതി കൂടി ചുമത്തും.

പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ ആരോഗ്യപരമായ മുൻകരുതലുകളും ധനകാര്യ വരുമാന വർധനവും ലക്ഷ്യമിടുന്നതായി കേന്ദ്രം വ്യക്തമാക്കി. സിഗരറ്റുകളുടെ വില ഉയരുന്നതോടെ ഉപഭോഗം കുറയ്ക്കുകയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍.

നികുതി സ്ലാബുകള്‍ ലയിപ്പിക്കുന്നതിനും ചില ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും ജിഎസ്ടി ഘടന ലളിതമാക്കുന്നതിനും മന്ത്രിതല സമതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്വര്‍ണം, വെള്ളി എന്നിവ ഒഴികെയുള്ളവയ്ക്കും സേവനങ്ങള്‍ക്കും നിലവില്‍ നാല് സ്ലാബുകളിലായി 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്നത്.

നികുതി നിരക്കുകളിലെ ഈ മാറ്റം അന്തിമരൂപം കൊടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളുമായും ജിഎസ്ടി കൗണ്‍സിലുമായും കൂടി ചര്‍ച്ച നടത്തും. പുതിയ നിരക്കുകള്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.