പ്രമുഖ ബംഗാളി നടി ബസന്തി ചാറ്റർജി (88) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്ന അവർ ചൊവ്വാഴ്ച രാത്രി കൊൽക്കത്തയിലെ സ്വവസതിയിൽ വെച്ചാണ് മരണപ്പെട്ടത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ നൂറിലധികം സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

നാടക വേദികളിലൂടെയാണ് ബസന്തി സിനിമയിലെത്തിയത്. ‘തഗിണി’, ‘മഞ്ജരി ഓപ്പറ’, ‘അലോ’ തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഭൂതു’, ‘ബോറോൺ’, ‘ദുർഗ ദുർഗേശ്വരി’ തുടങ്ങി ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ഒടുവിൽ അഭിനയിച്ച ‘ഗീത എൽ.എൽ.ബി’ എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് അവരുടെ ആരോഗ്യനില വഷളായത്.

അസുഖം കാരണം അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കേണ്ടി വന്നപ്പോൾ, ‘എനിക്ക് നടക്കാൻ പ്രശ്‌നങ്ങളുണ്ട്, കാലുകൾക്ക് ശക്തിയില്ല. സുഖം പ്രാപിച്ച ശേഷം ഞാൻ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തും’ എന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐസിയുവിൽ ആയിരുന്ന അവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിലേക്ക് മാറ്റുകയായിരുന്നു. ബസന്തി ചാറ്റർജിയുടെ നിര്യാണത്തിൽ സിനിമാ-സീരിയൽ ലോകത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.