മഹാരാഷ്ട്രയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സ്വാതന്ത്ര്യദിനത്തിൽ മാംസം നിരോധിച്ചു. സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള കല്യാൺ-ഡോംബിവ്ലി മുനിസിപ്പൽ കോർപ്പറേഷന്റെ (കെഡിഎംസി) ഉത്തരവാണ് വിവാദത്തിന് കാരണമായത്. പ്രതിപക്ഷമായ എൻസിപി (എസ്പി), ശിവസേന (യുബിടി) നേതാക്കൾ ഉത്തരവിനെതിരെ രംഗത്തെത്തി. ജനങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കെഡിഎംസി ഉത്തരവ് പ്രകാരം, ആട്, ചെമ്മരിയാട്, കോഴി, വലിയ മൃഗങ്ങൾ എന്നിവയുടെ എല്ലാ കശാപ്പും കടകളും ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ 24 മണിക്കൂർ അടച്ചിടണമെന്ന് പറയുന്നു. ഈ കാലയളവിൽ ഏതെങ്കിലും മൃഗത്തെ കൊല്ലുകയോ മാംസം വിൽക്കുകയോ ചെയ്താൽ 1949 ലെ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രധാനപ്പെട്ട ദേശീയ ദിനങ്ങൾ പാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രമേയത്തിന്റെ ഭാഗമായി 1988 മുതൽ എല്ലാ വർഷവും ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ടെന്ന് കെഡിഎംസി ഡെപ്യൂട്ടി കമ്മീഷണർ (ലൈസൻസ്) കാഞ്ചൻ ഗെയ്ക്വാദ് പറഞ്ഞു. മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷനും സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

മട്ടണും കോഴിയിറച്ചിയും വിൽക്കുന്നതിന് നിരോധനമുണ്ടെങ്കിലും അത് കഴിക്കുന്നതിന് നിരോധനമില്ലെന്ന് അഡീഷണൽ കമ്മീഷണർ യോഗേഷ് ഗോഡ്സെ വ്യക്തമാക്കി. ഈ ഉത്തരവ് പുതിയതല്ലെന്നും റിപ്പബ്ലിക് ദിനത്തിലും ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു