മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ വിചാരണക്കോടതിയിൽ. പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്‌തികരമായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരൻ പ്രവീൺ ബാബു വ്യക്തമാക്കുന്നത്. 

അതേസമയം പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകൾ ഉൾപ്പെടെ കുടുംബം പറഞ്ഞ കാര്യങ്ങളൊന്നും സംഘം അന്വേഷിച്ചില്ലെന്നും ഗൂഢാലോചനയടക്കം പുറത്തുവരണമെങ്കിൽ പുതിയ അന്വേഷണം വേണമെന്നും കുടുംബം വിചാരണക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.

‘അന്വേഷണം ദിവ്യയെന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി. ചില കാര്യങ്ങൾ മാത്രം ആരുടെയോ തിരക്കഥ അനുസരിച്ച് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണത്തിൽ ഒരുപാട് പിഴവുകൾ സംഭവിച്ചിട്ടുണ്ട്. പെട്രോൾ പമ്പും അതിന്റെ എൻഒസിയുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങളെല്ലാം ആരംഭിക്കുന്നത്. പക്ഷേ, ഇതിന് പിന്നിലെ സംഭവങ്ങളെക്കുറിച്ചൊന്നും അന്വേഷിച്ചില്ല. പ്രശാന്തൻ എന്നയാളുടെ പങ്ക് അന്വേഷിക്കണം. വ്യാജ കൈക്കൂലിക്കേസ് ഉണ്ടാക്കി. കുടുംബം പറഞ്ഞ ഒരു കാര്യങ്ങളും അന്വേഷണത്തിൽ വന്നില്ല’ എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.