തൃശൂർ: അതിരപ്പിള്ളിയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രിയിലും കനത്ത മഴയാണ് മേഖലയിൽ പെയ്തത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
കനത്ത മഴ തുടരുന്നതിനിടെ അതിരപ്പിള്ളി – മലക്കപ്പാറ റൂട്ടിൽ തോടിൽ നിന്നും റോഡിലേക്ക് വെള്ളം കയറിയിരുന്നു. ചൂഴിൽമേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതേതുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കെഎസ്ആർടിസി ബസും വഴിയിൽ കുടുങ്ങി. അതേസമയം ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം റാണികല്ലിന് സമീപം ഇന്നലെ രാത്രി മരം വീണു റോഡ് ബ്ലോക്ക് ആയിരുന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി ഗതാഗതവും പകലും രാത്രിയും ഈ ഭാഗങ്ങളിൽ പാർക്കിങ്ങും ബുധനാഴ്ച വരെ നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത് മഴയാണ് രാത്രി പെയ്തത്.
ഇടുക്കിയിലും നിയന്ത്രണങ്ങൾ
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ സാധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ ആറുവരെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കൊച്ചി–ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം ആറുവരെ പൂർണമായും നിരോധിച്ചു. പാറക്കഷണങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ രാത്രിയും പകലും റോഡിൻ്റെ വശങ്ങളിൽ പാർക്കിങും പാടില്ലെന്നും നിർദേശമുണ്ട്.
ഖനന പ്രവർത്തനങ്ങൾക്കും ഈ ദിവസങ്ങളിൽ നിരോധനമുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരവും തോട്ടം മേഖലയിലെയും പുറംജോലികൾ ചെയ്യുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. തൊഴിലാളികൾക്ക് അപകട ഭീഷണി ഒഴിവാക്കുന്നതടക്കം മുൻകരുതൽ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്കും തോട്ടം ഉടമകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
ഇന്ന് രാവിലെ ഏഴ് മണിയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, , കോഴിക്കോട്, മലപ്പുറം വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.