സംസ്ഥാനത്താകെ ആകെ 675 പേർ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 178 പേർ പാലക്കാട് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ നിപ മരണവുമായി ബന്ധപ്പെട്ടവരാണ്.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ സമ്പർക്കത്തിലുള്ളവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് രണ്ട്, തൃശൂരിൽ ഒന്ന് എന്നിങ്ങനെയാണ്.
അതേസമയം, പാലക്കാട് ജില്ലയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ നിപ കേസിന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും സന്നിഹിതരായിരുന്നവർ എത്രയും പെട്ടെന്ന് നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.



