സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചിരുന്നു.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. ശനിയാഴ്ച അഞ്ചുമണിയോടെ മരിച്ചു.

വിശദപരിശോധനയ്ക്കായി സാംപിൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.. മരിച്ച രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ക്വാറൻ്റൈനിൽ പ്രവേശിക്കാൻ അധികൃതർ നിർദേശം നൽകി. ഫലം പോസിറ്റീവ് ആയതുകൊണ്ട് ഇയാളുടെ സംസ്കാര ചടങ്ങുകൾ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നടത്തുക.