കൊച്ചി: മയക്കുമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയ ദമ്പതിമാർ കസ്റ്റഡിയിൽ. ബ്രസീൽ സ്വദേശികളെയാണ് കൊച്ചി ഡിആർഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. സ്കാനിങ്ങിലാണ് ഇവർ ലഹരിമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഇതിൽ ഒരാൾ മാത്രം 50-ഓളം ക്യാപ്സ്യൂളുകൾ വിഴുങ്ങിയെന്നാണ് വിവരം.
നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടർന്ന് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ, ഇവരുടെ ബാഗുകളിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നി സ്കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്. ഇത് പുറത്തെടുക്കാനായി കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊക്കെയ്നാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങിയതെന്നാണ് സംശയം. ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽവെച്ച് ഈ ക്യാപ്സ്യൂളുകൾ പൊട്ടിയാൽ മരണം വരെ സംഭവിച്ചേക്കാം. അതിനിടെ, ദമ്പതിമാരിൽ നിന്ന് തിരുവനന്തപുരത്ത് ഹോട്ടൽ മുറി ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ വിമാനമിറങ്ങി തിരുവനന്തപുരത്തുവെച്ച് ലഹരിമരുന്ന് കൈമാറാനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ഫോൺവിളി വിവരങ്ങളടക്കം ഡിആർഐ സംഘം പരിശോധിച്ചുവരികയാണ്. മുൻപും സമാന രീതിയിലുള്ള ലഹരിക്കടത്ത് നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു. അന്ന് നൈജീരിയൻ സ്വദേശിയാണ് ലഹരിമരുന്ന് ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി നെടുമ്പാശ്ശേരിയിലെത്തിയത്.