കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് . ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ തുടരും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതില്‍ തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ അണിചേരുക. അതേസമയം, ബിഎംഎസ് പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടില്ല.

ബസ്, ടാക്‌സി ജീവനക്കാരും പങ്കുചേരുമെന്നതിനാല്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാകുമെന്നാണ് കരുതുന്നത്. നിലവില്‍ സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റ് വാഹനങ്ങള്‍ നിരത്തിലില്ല. പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ വരുന്ന യാത്രക്കാര്‍ക്കായി തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ സജീകരിച്ചിട്ടുണ്ട്.