മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയല്ലെന്നും ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നെന്നും സതീശന്‍ പറഞ്ഞു. ചികിത്സയ്ക്ക് പോയതിനെ കുറ്റപ്പെടുത്താനില്ല. അദ്ദേഹം അസുഖം മാറി വേഗം തിരിച്ചുവരണം. പകരം ചുമതല കൊടുക്കേണ്ട കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഇല്ലായ്മയാണ് ഇവിടുത്തെ അവസ്ഥയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യമന്ത്രി കുറ്റവാളിയാണ്. എന്നിട്ട് അതിനെയെല്ലാം ന്യായീകരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വീണാ ജോര്‍ജ് ആ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. അവര്‍ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പ്രതിപക്ഷം ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാന്‍ തയ്യാറായതെന്നും സതീശന്‍ പറഞ്ഞു. മെഡിക്കല്‍ കോളജിലെ കെട്ടിടം ഇടിഞ്ഞുവീണതിന് ശേഷമല്ല കേരളത്തിലെ ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത യുഡിഎഫ് ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.



