ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ഡിഎംകെ പാർട്ടികളുമായി സഖ്യത്തിനില്ലെന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് പ്രഖ്യാപിച്ചു. സ്വാർഥ നേട്ടങ്ങൾക്കു വേണ്ടിയാണു മുൻപും ഇപ്പോഴും അണ്ണാഡിഎംകെയും ഡിഎംകെയും ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പാർട്ടി യോഗം തീരുമാനിച്ചു. ഇതോടെ, ഡിഎകെ– എൻഡിഎ– ടിവികെ ത്രികോണ മത്സരമാകും നടക്കുകയെന്നു വ്യക്തമായി. സെപ്റ്റംബർ മുതൽ വിജയ് സംസ്ഥാന പര്യടനം ആരംഭിക്കും. ഓഗസ്റ്റിലാണ് പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാന സമ്മേളനം.

മതവികാരം ചൂഷണം ചെയ്തും ഭിന്നിപ്പിച്ചുമാണ് ബിജെപി വളരുന്നതെന്നും ഈ തന്ത്രങ്ങൾ തമിഴ്നാട്ടിൽ വിലപ്പോകില്ലെന്നും വിജയ് പറഞ്ഞു. തന്തൈ പെരിയാർ, അണ്ണാദുരൈ തുടങ്ങിയ നേതാക്കളെ അവഹേളിച്ചാൽ ബിജെപിക്ക് ഒരിക്കലും വിജയിക്കാനാകില്ല. പരന്തൂരിലെ നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംകെ സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെയും ഒട്ടേറെ വിഷയങ്ങളിൽ കുറ്റപ്പെടുത്തുന്ന പ്രമേയങ്ങൾ പാസാക്കി. 2 കോടി അംഗങ്ങളെ ചേർക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.