കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. തന്നെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സര്‍വകലാശാലാ രജിസ്ട്രാറായിരുന്ന ഡോ. കെ.എസ് അനില്‍കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

അടിയന്തര സ്റ്റേ അനുവദിക്കാതിരുന്ന കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ സസ്പെന്‍ഡ് ചെയ്തിട്ട് സിന്‍ഡിക്കേറ്റിന്റെ അനുമതി തേടിയാല്‍ പോരെ എന്ന സംശയം കോടതി ഉയര്‍ത്തി.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിലാണ് രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സീനിയര്‍ ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിനാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.