സി.പി.എം. നേതാവ് ഇ.പി. ജയരാജൻ്റെ ആത്മകഥ ചോര്‍ന്ന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസി ബുക്സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി എ.വി. ശ്രീകുമാറിനെ പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കോട്ടയം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

വ്യാജരേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേസെടുത്ത് ആറുമാസത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി. കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് നടത്തിയ അന്വേഷണത്തില്‍ ആത്മകഥാഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍നിന്നാണെന്നും ചോര്‍ത്തിയത് പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി. ശ്രീകുമാര്‍ ആണെന്നും സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.