വാഷിങ്ടൺ: അമേരിക്ക ഇറാനിൽ നടത്തിയ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിനെതിരെ റഷ്യയും ചൈനയും യുഎൻ സെക്യൂരിറ്റി കൗണ്‍സിലും. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ചർച്ചകളിലേക്ക് കടക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുഎസ് വ്യോമാക്രമണങ്ങളെ റഷ്യയും വിമർശിച്ചു.
വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച റഷ്യയുടെ യുഎൻ പ്രതിനിധി വാസിലി നെബെൻസിയ നിരുത്തരവാദവരമായ നടപടിയാണിതെന്നാണ് വിമർശിച്ചത്. ‘ഐക്യരാഷ്ട്രസഭയിലെ ഒരു പരമാധികാര അംഗത്തിനെതിരെ യുഎസ്എ നടത്തിയ നിരുത്തരവാദപരവും അപകടകരവും പ്രകോപനപരവുമായ നടപടികൾ’ എന്നായിരുന്നു വിമർശനം.
ഇറാനെ ആക്രമിച്ചതോടെ അമേരിക്ക തുറന്നത് പണ്ടോറ പെട്ടിയെന്നും റഷ്യ പറഞ്ഞു. അതിൻ്റെ പ്രത്യാഘാതമെന്താണെന്ന് ആർക്കും പറയാനാകില്ലെന്നും റഷ്യ വ്യക്തമാക്കുന്നു. അമേരിക്കൻ നടപടിയെ വിമർശിച്ച യുഎന്നിലെ ചൈനയുടെ പ്രതിനിധി ഫു കോങ് അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ഗുരുതരമായി ലംഘിക്കുന്നതാണിതെന്നാണ് പറഞ്ഞത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ സൈനികാക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ പൂർണ്ണമായും തകർത്തുവെന്നാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടത്. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ
അമേരിക്ക നടത്തിയത് അപകടകരമായ നീക്കമെന്ന് വിമർശിച്ച യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ്, എല്ലാ അംഗ രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രായേൽ – ഇറാൻ സംഘർഷത്തിൽ സമാധാനത്തിന് ഒരു അവസരം കൂടി കൊടുക്കാൻ ആഹ്വാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് അവഗണിച്ചുവെന്നുമാണ് ഗുട്ടറസിൻ്റെ വിമർശനം. സമാധാനം ലക്ഷ്യമിട്ടുള്ള യുക്തിപരമായ അടിയന്തിര തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ശ്രമം യുഎൻ സെക്രട്ടറി ജനറൽ തുടങ്ങിയിട്ടുണ്ട്.