അഞ്ചു വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്ത്. ഇന്ത്യ ആറു റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യൻ ബൗളർമാരില്‍ തിളങ്ങിയത്. ഒലി പോപ്പിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരി ബ്രൂക്കിന്റെയും അർധ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിന്റെയും ഇന്നിങ്സുകളുമാണ് ഇംഗ്ലണ്ടിനെ 465-ല്‍ എത്തിച്ചത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ ആണ് ഇന്ത്യ.

സെഞ്ചുറിയുമായി ഇംഗ്ലണ്ട് ആക്രമണം നയിച്ച ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോർ 225-ല്‍ എത്തിയപ്പോഴാണ് പോപ്പിനെ നഷ്ടമായത്. 137 പന്തില്‍ നിന്ന് 14 ബൗണ്ടറികളടക്കം 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സിനെ കൂട്ടുപിടിച്ച്‌ ബ്രൂക്ക് 51 റണ്‍സ് കൂട്ടിച്ചേർത്തു. സ്കോർ 276-ല്‍ നില്‍ക്കേ സ്റ്റോക്ക്സിനെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സംഭാവന.

തുടർന്ന് ബ്രൂക്കിനൊപ്പം ചേർന്ന സ്മിത്ത് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് ചേർത്തതോടെ ഇംഗ്ലീഷ് സ്കോർ 349-ല്‍ എത്തി. 52 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സ്മിത്തിനെ മടക്കി പ്രസിദ്ധാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ എട്ടാമൻ ക്രിസ് വോക്സിനെ കൂട്ടുപിടിച്ച്‌ ഹാരി ബ്രൂക്ക് തകർത്തടിച്ചു. പുതിയ പന്തെടുത്തിട്ടും ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാൻ സാധിച്ചില്ല. ഒടുവില്‍ 88-ാം ഓവറില്‍ വ്യക്തിഗത സ്കോർ 99-ല്‍ നില്‍ക്കേ പ്രസിദ്ധിന്റെ ഷോർട്ട് ബോളില്‍ സിക്സറിന് ശ്രമിച്ച ബ്രൂക്കിനെ ഡീപ് ബാക്ക് സ്ക്വയർ ലെഗില്‍ ശാർദുല്‍ താക്കൂർ ക്യാച്ചെടുത്തു. വോക്സിനൊപ്പം 49 റണ്‍സ് ചേർത്ത ശേഷമാണ് ബ്രൂക്ക് പുറത്തായത്.

എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേർന്ന വോക്സ് – ബ്രൈഡൻ കാർസ് സഖ്യവും ഇന്ത്യയ്ക്ക് തലവേദന സമ്മാനിച്ചു. 55 റണ്‍സ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യയ്ക്ക് 95-ാം ഓവർ വരെ കാക്കേണ്ടിവന്നു. 22 റണ്‍സെടുത്ത കാർസിനെ സിറാജ് പുറത്താക്കി. 38 റണ്‍സെടുത്ത ക്രിസ് വോക്സും ഇംഗ്ലീഷ് സ്കോറിലേക്ക് സംഭാവന നല്‍കി. ഒടുവില്‍ ജോഷ് ടങ്ങിനെ (11) മടക്കി ബുംറ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിക്കു പിന്നാലെ ബാറ്റർമാരുടെ കൂട്ടത്തകർച്ചയായിരുന്നു. ഇന്ത്യയുടെ അവസാന ഏഴുവിക്കറ്റ് 41 റണ്‍സെടുക്കുന്നതിനിടെയാണ് നിലംപൊത്തിയത്. ഇതോടെ 500 റണ്‍സെന്ന സന്ദർശകരുടെ മോഹം നടന്നില്ല.

ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണർ സാക് ക്രോളിയെ (4) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബെൻ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം 122 റണ്‍സ് കൂട്ടിച്ചേർത്തു. 62 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ബുംറതന്നെ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റില്‍ 80 റണ്‍സെടുത്തു.