തെഹ്റാന്: ഇറാന് ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്തിമ തീരുമാനം ഇറാന് പരമാധികാരി ആയത്തുളള അലി ഖമേനി എടുക്കുമെന്നാണ് വിവരം. ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ 40 ശതമാനം എണ്ണക്കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക കൂടി ആക്രമണം നടത്തിയതോടെയാണ് ഇറാന് കടുത്ത തീരുമാനത്തിലെത്തിയത്.
2024-ലും ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതോടു കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂര്‍ണമായും നിലയ്ക്കും. ഇത് ലോകത്തെല്ലായിടത്തും എണ്ണവില കുതിച്ചുയരാന്‍ കാരണമാകും. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിനd പിന്നാലെ ഈ നടപടി ഊര്‍ജ്ജമേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുളള പ്രശ്നപരിഹാരത്തിന് മധ്യസ്ഥ ശ്രമവും ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയിരുന്നു.