നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. വിജയ പ്രതീക്ഷയിലാണ് മുന്നണികളുള്ളത്. പന്ത്രണ്ടായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയുള്ള വിജയം നിലമ്പൂരിൽ ഉണ്ടാകുമെന്ന് യുഡിഎഫ് കണക്കു കൂട്ടുമ്പോൾ ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പാണെന്ന വിലയിരുത്തലിൽ ആണ് ഇടതു മുന്നണി. നില മെച്ചപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്. കരുത്തു കാട്ടുമെന്നാണ് പി.വി അൻവർ പറയുന്നത്. വോട്ടെണ്ണലിനു വേണ്ട ഒരുക്കങ്ങൾ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തിയായി. 120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേതാണ്. വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ നഗരസഭ, കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ എന്നീ ക്രമത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കും.