പ്രാദേശിക ടാക്സിക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഗോവയിൽ ഓൺലൈൺ ടാക്സി സർവിസുകളായ ഓലക്കും ഊബറിനും വിലക്കേർപ്പെടുത്തി.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കര്യം വ്യക്തമാക്കിയത്. ലോക്കൽ ടാക്സിക്കാരിൽ നിന്നും തീരദേശ മേഖലയിലെ എം.എൽ.എ മാരിൽനിന്നുമുള്ള കനത്ത സമ്മർദമാണ് ഈ തീരുമാനം എടുത്തതിനു പിന്നിൽ. ഓലയും ഊബറും ഇനി സംസ്ഥാനത്തു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. ഊബറും ഓലയും കാരണം സാധാരണ ടാക്സിക്കാരുടെ ജോലി നഷ്ടപ്പെടുന്നതായി എം.എൽ.എ മാരായ മൈക്കൽ ലാബോ, ജിത് അരോൽക്കർ എന്നിവർ ആരോപിച്ചിരുന്നു.

ഇവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെ വിനോദ സഞ്ചാരികളും ഡ്രൈവർമാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ടാക്സി നിരക്കുകൾ ഏകീകരിക്കണമെന്ന് എം.എൽ.എമാർ സർക്കാറിനോട് ആവശ്യപ്പെട്ടു. ടാക്സി മേഖലയിൽ നിന്നുള്ള ശക്തമായ പ്രാതിനിധ്യം വിനോദ സഞ്ചാര മേഖലയിൽ അനിവാര്യമാണെന്നും എം.എൽമാർ ആവശ്യപ്പെട്ടു. എല്ലാവിഭാഗം ജനങ്ങളുമായി ആലോചിച്ചു മാത്രമേ വിനോദ സഞ്ചാര മേഖലയിൽ തീരുമാനങ്ങൾ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.