നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് വി.എസ് ജോയ് ആണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്യാടന്‍ ഷൗക്കത്ത്.

‘ബാപ്പുട്ടി ജയിക്കട്ടെ, വി.എസ് ജോയ്’ നയിക്കട്ടെ എന്നതായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കരുതെന്ന് പിതാവ് പഠിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തെ എത്ര കഠിനമായ ഭാഷയിലും വിമര്‍ശിക്കാം. തിരിച്ച് അധിക്ഷേപിക്കാന്‍ ആര്യാടന്‍ ഷൗക്കത്തില്ലെന്നും പിവി അന്‍വറിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി വി പ്രകാശിന്റെ കുടുംബം തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫില്‍ ഒരു ഭിന്നത ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. ആദ്യമേ ഇതൊക്കെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് ബൂത്തിലെത്തിയ ആര്യാടന്‍ ഷൗക്കത്തും എം. സ്വരാജും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആലിംഗനം ചെയ്തിരുന്നു. ഇതിനെ രണ്ട് അഭിനേതാക്കള്‍ തമ്മിലുള്ള കെട്ടിപ്പിടുത്തമെന്നാണ് പി.വി അന്‍വര്‍ പരിഹസിച്ചത്.

സൗഹൃദം ആവാം എന്നാല്‍ അതില്‍ ആത്മാര്‍ത്ഥത വേണം. പിന്നിലൂടെ പാര വെക്കുന്നത് സൗഹൃദത്തിന്റെ ഭാഗമല്ലായെന്നും അന്‍വര്‍ വിശദീകരിച്ചിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ട് തന്നെ കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. ആര്യാടന്റെ സിനിമാ സ്‌റ്റൈല്‍ തനിക്ക് പരിചയമില്ല. പച്ച മനുഷ്യന്‍മാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.