മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന്
എം വി ഗോവിന്ദന് മാസ്റ്റര്‍ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ വന്നപ്പോള്‍ അദ്ദേഹം തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കും സംശയം വേണ്ടതില്ല. സിപിഐ എം സ്വന്തം രാഷ്ട്രീയം എവിടെയും തുറന്നുപറയുന്ന പ്രസ്ഥാനമാണ്. എത്ര വലിയ ശത്രുവിനെ മുന്നിലും തലകുനിക്കാതെ രാഷ്ട്രീയം പറയാനും രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാനും കെല്‍പ്പുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്.
ഞങ്ങളിലാരും ആർഎസ് എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ആർ എസ് എസ് ആരാധിക്കുന്നവരുടെ ഫോട്ടോയ്ക്കു മുന്നിൽ ചിലർ താണുവണങ്ങിയല്ലോ. തലയുയര്‍ത്തിനിന്നുകൊണ്ട് നേരിട്ട് കോണ്‍ഗ്രസിനെയും ബിജെപിയെയും ലീഗിനെയും ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെത്. കോലീബി സഖ്യവും ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നുനിന്ന് ഞങ്ങള്‍ക്ക് നേരെ വന്ന കോണ്‍ഗ്രസിന്റെ ചിത്രവും ആരും മറന്നു പോയിട്ടില്ല. അങ്ങനെ മറക്കാനാവുകയുമില്ല.
ഞങ്ങളുടെ 215 ഏറെ സഖാക്കളെയാണ് ആര്‍എസ്എസ് അരും കൊല ചെയ്തത്. ഈ നാട്ടില്‍ ആണല്ലോ അത് സംഭവിച്ചത്. ഏതെങ്കിലും ഒരു കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചതായി പറയാനാകുമോ?
നിങ്ങള്‍ ആ സമയത്ത് ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്ക്കാന് പോവുകയായിരുന്നില്ലേ? ഏറ്റവും വിശ്വസിക്കാവുന്ന മിത്രം ആയതുകൊണ്ടല്ലേ കാവല്‍ നില്ക്കാന് ആര്‍എസ്എസുകാര്‍ കോണ്‍ഗ്രസ് നേതാക്കളെ സമീപിക്കുന്നത് ? ഇതൊക്കെ ഈ നാട്ടുകാര്‍ മനസ്സിലാക്കുന്ന കാര്യങ്ങളാണ്.
ആര്‍എസ്എസുമായി ഞങ്ങള്‍ക്ക് യോജിപ്പിന്റെ ഒരു മേഖലയും ഇല്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്ന ആര്‍എസ്എസിനെതിരെ മുന്നില്‍ നിന്ന് പോരാടുന്നവരാണ് ഞങ്ങള്‍. ഈ കേരളത്തില്‍ മാത്രം സിപിഐഎമ്മിന്റെ 215 ലേറെ പ്രവര്‍ത്തകരെയും അനുഭാവികളെയും കൊന്നൊടുക്കിയ വർഗീയ കൂട്ടമാണ് ആര്‍എസ്എസ്. ഞങ്ങളെ കൊലപ്പെടുത്താന്‍ ആയുധം ഒരുക്കി കാത്തിരിക്കുന്ന ആ വര്‍ഗീയക്കൂട്ടത്തോട് ഒരുതരത്തിലുള്ള സന്ധിയും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. കോണ്‍ഗ്രസിനെയോ യുഡിഎഫ് കക്ഷികളെയോ അല്ല; കമ്മ്യൂണിസ്റ്റുകാരെയാണ് അവര്‍ ആഭ്യന്തര ശത്രുക്കളായി കാണുന്നത്.
1925 ല്‍ ആര്‍എസ്എസ് രൂപീകരിക്കപ്പെട്ട ശേഷം ഇന്നുവരെ അവരോട് ഐക്യപ്പെടാന്‍ കമ്മ്യൂണിസ്റ്റുകാര്‍ പോയിട്ടില്ല. ഇന്നലെയും യോജിപ്പില്ല; ഇന്നും യോജിപ്പില്ല; നാളെയും യോജിപ്പ് ഉണ്ടാവില്ല. ആര്‍എസ്എസ് എന്നല്ല; ഒരു വര്‍ഗീയ ശക്തിയോടും ഞങ്ങള്‍ ഐക്യപ്പെടില്ല.
50 വര്‍ഷം മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ അമിതാധികാരവാഴ്ചക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്നപ്പോള്‍ ആരുടെയെങ്കിലും തണലില്‍ അല്ല ഞങ്ങള്‍ അതില്‍ പങ്കാളികളായത്. ഭരണകൂടത്തിന്റെ കൊടിയ ആക്രമണങ്ങള്‍ക്ക് ഞങ്ങളുടെ അനേകം സഖാക്കള്‍ ഇരയായി. അര്‍ദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലും’അടിയന്തരാവസ്ഥ അറബിക്കടലില്‍ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഞങ്ങള്‍ മുന്നില്‍ തന്നെ നിന്നു.
ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഐഎം ചെറുത്തുനില്‍പ്പ് നടത്തുന്ന ഘട്ടം കൂടിയായിരുന്നു അത്. 1977-79 കാലത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം അനവധി രക്തസാക്ഷികളാണ് സിപിഎഎമ്മിനുണ്ടായത്. പ്രതിസ്ഥാനത്ത് ആര്‍എസ്എസും.
1977ല്‍ രൂപീകൃതമായ ജനതാ പാര്‍ട്ടിയില്‍ ജനസംഘം എന്ന പാര്‍ട്ടി ലയിച്ചു ചേര്‍ന്നിരുന്നു എന്നത് മറയാക്കി ഞങ്ങളും ആര്‍എസ്എസും തമ്മില്‍ എന്തോ ധാരണയുണ്ടായിരുന്നു എന്ന് ആരോപണം ഉന്നയിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
അടിയന്തരാവസ്ഥ കാലത്ത് സിപിഐ എമ്മും ആര്‍എസ്എസും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിട്ടില്ല. ആര്‍എസ്എസ് പോയിട്ട് ജനസംഘവുമായി പോലും സഹകരിച്ചിട്ടില്ല. ജനതാ പാര്‍ടിയുമായുള്ള തെരഞ്ഞെടുപ്പ് സഹകരണം എങ്ങനെയാണ് ജനസംഘവും ആര്‍എസ്എസും ആയുള്ള ബന്ധമാവുന്നത്?
അടിയന്തിരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വലിയ ചെറുത്തുനില്‍പ്പാണുണ്ടായത്. പ്രധാനമായും സോഷ്യലിസ്റ്റ് പാര്‍ടികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഈ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. 1977 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അന്നത്തെ ആ വിശാല മുന്നണി ജനതാ പാര്‍ട്ടിയായി രൂപപ്പെടുകയായിരുന്നു. അടിയന്തിരാവസ്ഥയിലെ കോണ്‍ഗ്രസ്സ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന വിശാല ഐക്യത്തിലുണ്ടായിരുന്ന കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്നാണ് ജനതാ പാര്‍ടി ഉണ്ടാവുന്നത്. ഭാരതീയ ലോക് ദള്‍, സംഘടനാ കോണ്‍ഗ്രസ്സ്, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ പാര്‍ടികള്‍ ലയിച്ചാണ് 1977 ജനുവരി 23 ന് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. ഈ ജനതാ പാര്‍ടിയില്‍ പിന്നീട് ജനസംഘവും ലയിക്കുകയായിരുന്നു. ജനസംഘവും മറ്റ് പാര്‍ട്ടികളെ പോലെ അവരുടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടാണ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചത്. സിപിഐഎം ഏതായാലും ജനതയില്‍ പോയി ലയിച്ചിട്ടില്ല. ഞങ്ങള്‍ അന്ന് സ്വന്തം നിലയില്‍ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുകയാണ് ഉണ്ടായത്.
അന്ന് കോണ്‍ഗ്രസിനോടും ഇന്ദിരാഗാന്ധിയോടും ഉള്ള ആര്‍എസ്എസിന്റെ സമീപനം എന്തായിരുന്നു എന്നത് ഇന്നത്തെ പ്രതിപക്ഷ നേതാവിന് ഒരുപക്ഷേ അറിവുണ്ടാകാതിരിക്കാൻ വഴിയില്ല. പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇന്ത്യന്‍ എക്സ്പ്രസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന നീരജ ചൗധരിയുടെ HOW PRIME MINISTERS DECIDE എന്ന പുസ്തകം എന്റെ കൈയ്യിലുണ്ട്. ഗവേഷണാത്മകമായ ഉള്ളടക്കങ്ങളുള്ള ഈ പുസ്തകത്തില്‍ ആര്‍എസ്എസിന്റെ അക്കാലത്തെ നിലപാടിനെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.
ജനതാ സര്‍ക്കാരിനെ വീഴ്ത്തി ഇന്ദിരാ ഗാന്ധി തിരിച്ച് വന്നതിന് ശേഷം പല തവണ ആര് എസ് എസുമായി ഇന്ദിരാഗാന്ധി നല്ല ബന്ധം ആണ് സൂക്ഷിച്ചിരുന്നത് എന്ന് പുസ്തകം പറയുന്നു. 1982ല്‍ ആര് എസ് എസ് സര്‍സംഘചാലകിന്റെ സഹോദരനായ ബാബുറാവു ദേവറസിന്റെ അടുത്തേക്ക് തന്റെ മകനും എം പിയുമായ രാജീവ് ഗാന്ധിയെ ഇന്ദിര പറഞ്ഞയച്ചു.
കപില്‍ മോഹന്‍ ആണ് ഇതിന് ഇടനില നിന്നത്. അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് ആദ്യ കൂടിക്കാഴ്ച്ച നടന്നത്. പിന്നീട് കൂടിക്കാഴ്ച്ച നടന്നത് നമ്പര്‍ 10 ജന്‍പഥില്‍ വെച്ചാണ് എന്നും പറയുന്നു. ബാബുറാവിന്റെ കൂടെ ബിജെപി നേതാവ് സുഭാഷ് ആര്യയും ഉണ്ടായിരുന്നു. ബാബു റാവു ദേവറസിനെ കണ്ടപ്പോള്‍ രാജീവ് ഗാന്ധി ഉപചാരപൂര്‍വ്വം കാല് തൊട്ട് വണങ്ങുന്നതിന് താന്‍ സാക്ഷിയായിരുന്നു എന്ന് അക്കാലത്തെ കോണ്‍ഗ്രസ് എം പി യും പിന്നീട് ഗവര്‍ണുമായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്ത് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നു.
1980ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് അധികാരം ലഭിക്കാന്‍ ആര്‍എസ്എസ് സഹായിച്ചുവെന്ന് അനില്‍ ബാലി ഉറപ്പിച്ചു പറയുന്നതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. അനില്‍ ബാലി ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായി ആണ്. ആര്‍എസ്എസിന്റെ പിന്തുണയില്ലായിരുന്നെങ്കില് 353 സീറ്റുകള്‍ നേടാന്‍ കഴിയില്ലായിരുന്നുവെന്ന് ഇന്ദിര സ്വകാര്യമായി സമ്മതിച്ചിരുന്നതായും ബാലി അവകാശപ്പെടുന്നു. (പേജ് 67)
അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസ് പിന്തുണ നല്‍കിയിരുന്നതായി അക്കാലത്തെ ഐ.ബി മേധാവിയായിരുന്ന ടി.വി. രാജേശ്വര് വ്യക്തമാക്കിയിട്ടുണ്ട്. 1984ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖ്, കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്യാന്‍ ജനങ്ങളോട് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ‘ജാതിയിലോ മതത്തിലോ അല്ല, മുദ്ര കൈപ്പത്തിയില്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. (പേജ് 137 & 138)
1986ല്‍ രാമജډഭൂമിയിലെ പൂട്ടുകള്‍ തുറക്കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനത്തെ ആര്‍എസ്എസ്, പ്രത്യേകിച്ച് ബാവുറാവു ദേവറസ്, സ്വാധീനിച്ചിരുന്നു. ‘പൂട്ടുകള്‍ തുറന്ന് ഹിന്ദുക്കളുടെ നേതാവാകൂ’ എന്ന് ഭാവുറാവു രാജീവിന് സന്ദേശം അയച്ചിരുന്നു. (പേജ് 145 & 146)
ഇതൊക്കെയാണ് പുസ്തകത്തില്‍ പറയുന്ന ചില കാര്യങ്ങള്‍. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മുന്‍ ഐ.ബി തലവന്‍ ടിവി രാജേശ്വര് കരണ്‍ ഥാപ്പറിനു നല്കിയ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നുമുണ്ട്. 1975 ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനുള്ള ഇന്ദിര ഗാന്ധിയുടെ തീരുമാനത്തിന് ആര്‍എസ്എസ് പിന്തുണയുണ്ടായിരുന്നു എന്നാണ് അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറയുന്നത്. രാജേശ്വര് എഴുതിയ INDIA:THE CRUCIAL YEARS എന്ന പുസ്തകത്തിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
അതായത്, ആര്‍എസ്എസ് ഇരുപതിന പരിപാടിക്കുള്‍പ്പെടെ അനുകൂലമായിരുന്നു. അവര്‍ക്ക് അടിയന്തരാവസ്ഥയോട് എതിര്‍പ്പും ഉണ്ടായിരുന്നില്ല. ജനസംഘക്കാര്‍ ചിലര്‍ അടിയന്തരാവസ്ഥയോട് എതിര്‍പ്പറിയിച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു എന്നും മനസ്സിലാക്കാം. ഈ ആര് എസ് എസിനോട് ഞങ്ങള്‍ക്കാണോ കോണ്‍ഗ്രസിനാണോ ബന്ധം?
1980ല്‍ രാജഗോപാലും കെ. ജി മാരാരും എങ്ങനെ സംയുക്ത സ്ഥാനാര്‍ത്ഥിയായി?
1977 ല്‍ സവിശേഷമായ സാഹചര്യമാണ് രാജ്യത്ത് നിലനിന്നത്. ജീവിക്കാനുള്ള അവകാശം പൗരന്മാർക്ക് നിഷേധിക്കപ്പെട്ട അവസ്ഥ. ഹേബിയസ് കോര്‍പ്പസ് അടക്കമുള്ള ഭരണഘടന പരിഹാരങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥ.
തുര്‍ക്ക്മാന്‍ ഗേറ്റ് ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വേട്ടയാടിയ തിക്താനുഭവങ്ങള്‍. തൊഴിലാളികള്‍ക്ക് സംഘടിക്കാനുള്ള അവകാശമില്ല. ബോണസ് നിഷേധിച്ചു. പൗരസ്വാതന്ത്ര്യങ്ങള്‍ വീണ്ടെടുക്കാനും മനുഷ്യനെപ്പോലെ ജീവിക്കാനുമുള്ള നിര്‍ണായക പോരാട്ടം ആയിരുന്നു അന്ന്. ആ സമയത്ത് ജനതാ പാര്‍ട്ടിയുമായാണ് സിപിഐഎം സഹകരിച്ചത്.
1979 ല്‍ ആര്‍എസ്എസുകാര്‍ ജനതാ പാര്‍ട്ടിയിലും അംഗത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഇരട്ട അംഗത്വ പ്രശ്നത്തില്‍ ജനത പാര്‍ട്ടി പിളരുകയും മൊറാര്‍ജി സര്‍ക്കാര്‍ നിലം പതിക്കുകയും ചെയ്തു.
അതിനുശേഷം 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാര്‍ /മുന്‍ ജനസംഘക്കാര്‍ അടങ്ങുന്ന അവശിഷ്ട ജനതാ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് മടങ്ങുന്ന യുഡിഎഫ് മുന്നണിയാണ്. കാസര്‍കോട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആ മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനോ ലീഗുകാരനോ ആയിരുന്നില്ല; ജനസംഘത്തിന്റെ സമുന്നതനായനേതാവ് സാക്ഷാല്‍ ഒ രാജഗോപാലായിരുന്നു.
1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിങ്ങളം മണ്ഡലത്തിലും ഇതേ പോലെ സംഭവമുണ്ടായി. കോണ്‍ഗ്രസ് മുന്നണിയുടെ അന്നത്തെ സ്ഥാനാര്‍ത്ഥി സാക്ഷാല്‍ കെ ജി മാരാര്‍ ആയിരുന്നു. അന്ന് കോണ്‍ഗ്രസ്സ് പിന്തുണച്ച കെജി മാരാരെ തോല്‍പ്പിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രന് ആയിരുന്നു.
1980ല്‍ എന്ത് സവിശേഷ സാഹചര്യത്തിലാണ് ആര്‍എസ്എസ് അടങ്ങുന്ന ജനതാ വിഭാഗവുമായി യുഡിഎഫ് സത്യമുണ്ടാക്കിയത് എന്ന് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിന്റെ തുടര്‍ച്ചയായി അല്ലേ ഒളിഞ്ഞും തെളിഞ്ഞും കോലീബിയായും അല്ലാതെയുംകോണ്‍ഗ്രസ് അവസരവാദപരമായ സഖ്യങ്ങള്‍ ഉണ്ടാക്കിയത്?
ആരാണ് കേരളത്തില്‍ ആര്‍എസ്എസുമായി ചേര്‍ന്നത്?
(തെരഞ്ഞെടുപ്പ് ചരിത്രം)
1960 ലെ തെരഞ്ഞെടുപ്പ്
കൂടുതല്‍ സാധ്യതയുള്ള നാല് അസംബ്ലി സീറ്റുകളില്‍ മത്സരിക്കാനാണ് അന്ന് ജനസംഘം ആദ്യം തീരുമാനിച്ചത്. ആദ്യത്തെ മണ്ഡലം കോഴിക്കോട്, രണ്ടാമത്തേത് തൃശൂര്‍ ജില്ലയിലെ അണ്ടത്തോട്, മൂന്നാമത്തേത് ഗുരുവായൂര്‍. നാലാമത്തെ മണ്ഡലം ഇഎംഎസ് മത്സരിക്കുന്ന പട്ടാമ്പി.
പട്ടാമ്പിയില്‍ പി മാധവമേനോനെ മത്സരിപ്പിക്കാനാണ് ജനസംഘം തീരുമാനിച്ചത്. പത്രികാ സമര്‍പ്പണ ശേഷം സജീവമായ പ്രചരണവും തുടങ്ങി. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം സുപ്രഭാതത്തില്‍ ജനസംഘം സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നു. കോണ്‍ഗ്രസുമായി നടത്തിയ കൃത്യമായ തെരഞ്ഞെടുപ്പ് ബാന്ധവമായിരുന്നു അത്.
അന്ന് ജനസംഘം പരസ്യമായാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. ഇഎംഎസ്സിനെ തോല്പിക്കാന് കോണ്‍ഗ്രസ്സുമായി സഹകരിക്കുമെന്നാണ് ജനസംഘം ആ ഘട്ടത്തില്‍ പറഞ്ഞിരുന്നത്.
കോണ്‍ഗ്രസ്സ് നേതാവ് എ രാഘവന് നായരായിരുന്നു അന്ന് കോണ്‍ഗ്രസ്സ് ലീഗ് പിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയായിരുന്നു അന്ന് കോണ്‍ഗ്രസ്സ് പാര്‍ടിക്ക് വേണ്ടി പട്ടാമ്പിയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
കോണ്‍ഗ്രസ്സ് ദേശീയ നേതാക്കള്‍ക്ക് പുറമേ ജനസംഘം നേതാവ് ദീനദയാല്‍ ഉപാദ്ധ്യായ പട്ടാമ്പിയില്‍ വന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി. പരസ്യമായ സംഘപരിവാര്‍ ബാന്ധവത്തിലും അന്ന് കോണ്‍ഗ്രസ്സ് തോല്‍ക്കുകയാണുണ്ടായത്. 7322 വോട്ടുകള്‍ക്കാണ് അന്ന് സഖാവ് ഇഎംഎസ് വിജയിച്ചുകയറിയത്.
1971 ലോകസഭ തെരഞ്ഞെടുപ്പ്
1971 ല്‍ അഞ്ചാം ലോകസഭയിലേക്കുള്ളതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എകെജി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനും ജനസംഘത്തിനും ഒരൊറ്റ സ്ഥാനാര്‍ഥിയായിരുന്നില്ലേ ഉണ്ടായിരുന്നത്?
മാങ്കുറിശ്ശിയിലെ ജനസംഘം നേതാവായിരുന്ന ടിസി ഗോവിന്ദനായിരുന്നു അന്ന് കോണ്‍ഗ്രസ്സ് ആര്‍എസ്എസ് സഖ്യ സ്ഥാനാര്‍ഥി. നേരത്തെ പ്രഖ്യാപിക്കപ്പെട്ട കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി എം രാജഗോപാല്‍ പിന്‍വാങ്ങി. എന്നാല്‍, പാലക്കാട്ടെ ജനത അന്ന് സഖാവ് എകെജിയെ വിജയിപ്പിക്കുകയാണ് ചെയ്തത്.
1979 നിയമസഭാ ഉപ തെരഞ്ഞെടുപ്പുകള്‍
1979 ല്‍ കേരളത്തില്‍ നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. കാസര്‍ഗോഡ്, തലശ്ശേരി, തിരുവല്ല, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍. ഒരു ആര്‍എസ്എസ്സുകാരന്റെയും വോട്ട് ഇടതുപക്ഷത്തിനു വേണ്ടെന്ന് ഇഎംഎസ് പ്രഖ്യാപനം നടത്തുന്നത് ആ ഉപ തെരഞ്ഞെടുപ്പ് കാലത്താണ്. നാല് മണ്ഡലങ്ങളിലും ഇടതുപക്ഷം ജയിക്കുകയാണുണ്ടായത്.
1980 ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍
തൊട്ടടുത്ത വര്‍ഷം 1980 ല്‍ ലോകസഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു വന്നു. 1980 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ആര്‍എസ്എസുകാരനായ ഒ. രാജഗോപാലായിരുന്നു. അന്ന് കോണ്‍ഗ്രസ്സ് ഐക്കാര്‍ ആര്എസ്എസ്സുകാരന് വേണ്ടി വോട്ട് തേടി. എതിര് സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നത് സിപിഐഎമ്മിലെ രാമണ്ണറേയായിരുന്നു. 73587 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് രാമണ്ണറേ വിജയിച്ചത്.
1980ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിങ്ങളം മണ്ഡലത്തിലും ഇതേ പോലെ സംഭവമുണ്ടായി. കോണ്‍ഗ്രസ് മുന്നണിയുടെ അന്നത്തെ സ്ഥാനാര്‍ത്ഥി സാക്ഷാല്‍ കെ ജി മാരാര്‍ ആയിരുന്നു. അന്ന് കോണ്‍ഗ്രസ്സ് പിന്തുണച്ച കെജി മാരാരെ തോല്‍പ്പിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രന് ആയിരുന്നു.
അതേ വര്‍ഷം എടക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനാര്‍ത്ഥി മാറ്റാരുമായിരുന്നില്ല, മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സുധാകരന് പക്ഷെ അന്നും ജനതാ പാര്‍ടി തന്നെ ആയിരുന്നു. ആര്‍എസ്എസുകാരായ ഓ രാജഗോപാലും കെ ജി മാരാരും അംഗങ്ങളായ അതേ പാര്‍ടിയില്‍നിന്ന് അതേ ചിഹ്നത്തില്‍ ആയിരുന്നു സുധാകരന് മത്സരിച്ചത്. കോണ്‍ഗ്രസ്സ് അദ്ദേഹത്തിന്വേണ്ടി വോട്ടു തേടി. ഇടതുപക്ഷ സ്ഥാനാര്‍ഥിയായ അഖിലേന്ത്യാ ലീഗിലെ പിപിവി മൂസയാണ് അന്ന് കെ സുധാകരനെ പരാജയപ്പെടുത്തിയത്.
ഒറ്റപ്പാലം മണ്ഡലത്തില്‍ ജനതാ പാര്‍ട്ടിയിലെ പിആര്‍ നമ്പ്യാര്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചത്. ഇടതുപക്ഷത്തെ വിസി കബീര്‍ ആണ് അന്ന് വിജയിച്ചത്.
1991 കോലീബി
1991 ലെ ബേപ്പൂര്‍, വടകര കോലീബി സഖ്യത്തിന്റെ കഥ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. അന്ന് വടകര ലോകസഭ മണ്ഡലത്തില്‍ കോലീബി സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ. രത്നസിംഗ് തന്റെ ആത്മകഥയില്‍ 91 ലെ കോണ്‍ഗ്രസ്സ്ലീഗ് ബിജെപി ബാന്ധവത്തെക്കുറിച്ച് തുറന്നുപറയുന്ന നിലയുണ്ടായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ കോലീബി സ്ഥാനാര്‍ഥി ഡോ. കെ മാധവന് കുട്ടി പിന്നീട് വെളിപ്പെടുത്തിയതും കേരളത്തെ ഞെട്ടിച്ചു. കോലീബി സഖ്യത്തിന്റെ രൂപവത്ക്കരണത്തിന് മുന്നില്‍നിന്നത് ബിജെപിയിലെയും കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും പ്രമുഖ നേതാക്കള്‍ തന്നെയായിരുന്നുവെന്നാണ് അദ്ദേഹം അന്ന് വെളിപ്പെടുത്തിയത്. ഇതേ കോലീബി തന്നെയാണ് പിന്നീട് നേമത്തും ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും കണ്ടത്.