ഇറാനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട എന്ന നിലപാടിൽ മുന്നോട്ടുപോകുന്ന തെമ്മാടി രാഷ്‌ട്രമാണ് ഇസ്രയേലെന്നും അവർ ഇറാനുനേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
‘ഇസ്രയേൽ പണ്ടേ ലോക തെമ്മാടിയായിട്ടുള്ള ഒരു രാഷ്‌ട്രമാണ്. സാധാരണ ലോകത്ത് നിലനിൽക്കുന്ന മര്യാദകളൊന്നും പാലിക്കേണ്ട എന്നതാണ് അവരുടെ നിലപാട്. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് എക്കാലത്തും ഇസ്രയേൽ സ്വീകരിച്ചിട്ടുള്ളത്.
അത്യന്തം സ്‌ഫോടനാത്മകമായ വിവരങ്ങളാണ് രാവിലെ മുതൽ കേട്ടുകൊണ്ടിരിക്കുന്നത്. ഇറാനുനേരെ ഇസ്രയേൽ നടത്തിയ ഈ ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ലോക സമാധാനത്തിന് അങ്ങേയറ്റം മോശകരമായ അന്തരീക്ഷമാണ് ഈ പ്രവൃത്തി ഉണ്ടാക്കുക. സമാധാനകാംക്ഷികളായ എല്ലാവരും ഈ ആക്രമണത്തെ എതിർക്കുകയും അപലപിക്കുകയും ചെയ്യും. ‘
ഇന്ന് പുലർച്ചെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. മിസൈലും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് യുദ്ധവിമാനങ്ങളും ഉപയോഗിച്ചിരുന്നുവെന്ന് ഇസ്രയേൽ സൈന്യം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.