കൊച്ചി: ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരംനൽകുന്ന വകുപ്പ് 13 ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ ബാങ്ക് വായ്പകൾ ഈ വകുപ്പുപ്രകാരം എഴുതിത്തള്ളുന്ന കാര്യത്തിൽ നിലപാടറിയിക്കാൻ ഏപ്രിൽ 10-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, വകുപ്പ് 13 ഒഴിവാക്കി നിയമത്തിൽ ഭേദഗതിവരുത്തി മാർച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പക്ഷേ, ഭേദഗതി വരുത്തിയകാര്യം ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദുരന്തനിവാരണ വിഭാഗത്തെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചത് മേയ് 15-നാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ദേശീയ ദുരന്തനിവാരണ അതോറിറ്റി അണ്ടർ സെക്രട്ടറി ചന്ദൻ സിങ്ങാണ് സത്യവാങ്മൂലം നൽകിയത്. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ വായ്പ ഇത്തരത്തിൽ എഴുതിത്തള്ളാനാകില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എഴുതിത്തള്ളുന്നതു പരിഗണിക്കാത്തതിനെ കോടതി നേരത്തേ വിമർശിച്ചിരുന്നു.