ബെംഗളൂരു: കർണാടക തലസ്ഥാനത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അപകടമുണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. വിധാൻ സൗധയിൽ നടന്ന പരിപാടിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപിപ്പിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സർക്കാരിന് കത്തെഴുതിയതായാണ് വിവരം.
ജൂൺ 4ന് പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആർ) സെക്രട്ടറിക്ക് നൽകിയ കത്തിൽ ഡിസിപി എം.എൻ കരിബസവന ഗൗഡ അപകടമുണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷയും മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലെ കാലതാമസവും ഉൾപ്പെടെ പത്തോളം ആശങ്കകൾ ചൂണ്ടിക്കാട്ടിയായിരുന്നു കത്തുനൽകിയത്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.
ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ വിധാൻ സൗധയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും, പൊലീസ് ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ, സുരക്ഷ ഒരുക്കുന്നത് പ്രശ്നമാകുമെന്ന് ഡിസിപി കത്തിൽ വ്യക്തമാക്കിയിരുന്നു. വേദിയുടെ പോരായ്മകളിലും സിസിടിവി ക്യാമറകളുടെ അഭാവവത്തിലും ഡിസിപി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം, മരിച്ച 11 പേരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം കർണാടക സർക്കാർ ഉയർത്തിയിട്ടുണ്ട്. നേരത്തെ, നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്. സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വാദത്തിലുറച്ച് നിൽക്കുമ്പോഴാണ് ധനസഹായ തുക ചൂണ്ടി ബിജെപി വിമർശിച്ചത്.