പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ പുതിയ ചാമ്പ്യൻ പിറന്നു. റൊളാങ് ഗാരോസിന്റെ കളിമൺ കോർട്ടിലെ വീറും വാശിയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ തോൽപ്പിച്ച് അമേരിക്കൻ താരം കൊക്കോ ഗോഫ് കിരീടമുയർത്തി. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഗോഫ് ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ 7–6 (7–5), 2–6, 4–6. 

22 വയസ്സു തികയും മുൻപേ രണ്ട് ഗ്രാൻഡ്സ്‍ലാം കിരീടം നേടുന്ന രണ്ടാമത്തെ വനിതാ താരമെന്ന അപൂർവ റെക്കോർഡും ഗോഫിനെ തേടിയെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും സെറീന തന്നെ. 2023 ൽ 19 വയസ്സുകാരിയായ കൊക്കോ യുഎസ് ഓപ്പൺ സിംഗിള്‍സ് കിരീടം നേടിയിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെ ആദ്യ സെറ്റ് നഷ്ടമായെങ്കിലും 35 മിനിറ്റിനുള്ളിൽ രണ്ടാം സെറ്റിൽ ഗോഫ് 6–2ന് മുന്നിലെത്തി മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റിൽ സബലേങ്ക 2–1ന് മുന്നിലെത്തി കിരീടത്തിലേക്കെന്ന് സൂചന നൽകിയെങ്കിലും ഗോഫ് ശക്തമായി തിരിച്ചുവന്നു. ഒടുവിൽ 6–4ന് സെറ്റും മത്സരവും പിടിച്ച് ഗോഫ് കിരീടത്തിലെത്തി. 2023ൽ യുഎസ് ഓപ്പൺ വിജയിച്ചപ്പോഴും സബലേങ്കയായിരുന്നു എതിരാളി.