ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മൂന്ന് ടീമുകളെ ഫൈനലിൽ എത്തിച്ച ഏക ക്യാപ്റ്റൻ ആണ് ശ്രേയസ് അയ്യർ. ഡൽഹി ക്യാപിറ്റൽസിനെയാണ് താരം ആദ്യമായി ഫൈനലിൽ എത്തിക്കുന്നത്, എന്നാൽ കിരീടം നേടാൻ സാധിച്ചില്ല. 2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിൽ എത്തിക്കാനും കിരീടം നേടികൊടുക്കാനും ശ്രേയസിനെ കൊണ്ടു സാധിച്ചു.

2025 ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിനെ 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫൈനലിൽ എത്തിച്ചതോടെ ശ്രേയസ് അയ്യർ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന ലേബലിലേക്ക് വളർന്നിരിക്കുകയാണ്. ഈ അവസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല എന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റ് ക്യാപ്റ്റൻ ആകാനുള്ള റെയ്‌സിൽ ശ്രേയസ് അയ്യറും സ്ഥാനം ഉറപ്പിച്ചു എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ടി20 , ഏകദിന മത്സരങ്ങളിൽ ശ്രേയസിനെ ഇനി ഉൾപ്പെടുത്താതിരിക്കാൻ സാധിക്കില്ല എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.

നിലവിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന് ക്യാപ്റ്റന്മാരുണ്ട്. സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടി 20 ടീമിന്റെ ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ. ഏകദിന ടീമിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയ ഒരു ക്യാപ്റ്റനെ പരീക്ഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇവർ തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരാനാണ് സാധ്യത.

പക്ഷെ ആ തീരുമാനത്തിൽ മാറ്റം വന്നാൽ പ്രഥമ പരിഗണ ലഭിക്കുക ശ്രേയസ് അയ്യറിന് തന്നെയാകും. അതേസമയം മികച്ച ഫോമിലുള്ള താരത്തെ എന്തുകൊണ്ട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശങ്ങൾ ഉയർന്നിരുന്നു. രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും അഭാവത്തിൽ ശ്രേയസിനെ പോലെ കരുത്തനായ ഒരു താരത്തെ മധ്യനിരയിൽ ആവശ്യമാണ് എന്ന റിപോർട്ടുകൾ ഉയർന്നിരുന്നു.

ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നിട്ടും അദ്ദേഹത്തെ എന്തുകൊണ്ട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമല്ലാത്ത ഉത്തരമാണ് പരിശീലകൻ ഗൗതം ഗംഭീറും അജിത് അഗാർക്കറും നൽകിയത്.