എറണാകുളം: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ സിജെഎം കോടതി കുറ്റവിമുക്തനാക്കി(Hibi Eden Acquitted In Solar Abuse Case). സിബിഐ അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതിയില്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സിബിഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി.

ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബിജെപി നേതാവ് എബി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അതിനിടെ സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേര്‍ത്തെന്ന കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെബി ഗണേഷ്‌കുമാര്‍ ഒക്ടോബര്‍ 18 ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സോളർ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമൻസ് അയക്കുകയും ചെയ്തു.

പ്രതികൾക്ക് കോടതി അയച്ച നോട്ടീസ്, നേരത്തെ രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിൻ്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് സോളാർ കേസ് വീണ്ടും ചർച്ചയായത്.