ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയും, മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകളുമായ വൈ.എസ് ശര്‍മിള കോണ്‍ഗ്രസിലേക്ക്. അവസാനവട്ട ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച ശര്‍മിള ഡെല്‍ഹിയിലെത്തി സോണിയാഗാന്ധി അടക്കമുള്ളവരെ കാണും. ശര്‍മിളയുടെ വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും. വൈ.എസ്.ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിനാകും ലയനസമ്മേളനം.

ആന്ധ്രാ കോണ്‍ഗ്രസിന്റെ നേതൃത്വം ശര്‍മിളയെ ഏല്‍പ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം.

മെയ് 29 ന് ശര്‍മിള ബെംഗളൂരുവിലെത്തി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് പലതവണ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റും ആന്ധ്രയിലെ പാര്‍ട്ടി തലപ്പത്ത് നിര്‍ണായക സ്ഥാനവും നല്‍കാമെന്നാണു കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.

അതേസമയം, അവസരവാദ നിലപാടാണ് ശര്‍മിളയുടേത് എന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രേണുകാ ചൗധരി പറഞ്ഞു. ശര്‍മിളയെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പുമായി തെലങ്കാന പി.സി.സി അധ്യക്ഷന്‍ രംഗത്തെത്തി. സംസ്ഥാനത്ത് ഇത്തരം നേതാവിന്റെ ആവശ്യമില്ലെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഢി പരസ്യമായി പ്രഖ്യാപിച്ചു.