കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടരെയുണ്ടാകുന്ന തെരുവുനായ ആക്രമണത്തിനുള്ള പരിഹാരത്തിനായി ദയാവധം നടത്താൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതയിൽ. ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്നോ, നാളെയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അറിയിച്ചു. മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായകൾ കുട്ടിയെ ആക്രമിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
സുപ്രീംകോടതിയും കേന്ദ്രസർക്കാരും ഇനിയും നിശബ്ദത പാലിക്കുകയാണെങ്കിൽ നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കേണ്ടി വരും. സുപ്രീംകോടതിയിൽ കേസ് എത്തിയതിനാൽ ഇനി രണ്ടു ദിവസം കൂടി മാത്രമേ ക്ഷമയുണ്ടാവൂ. ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായകളെ ഇന്നുതന്നെ പിടികൂടുമെന്നും ദിവ്യ പറഞ്ഞു.
പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ജാൻവിയെ (ഒൻപത്) ആണ് തെരുവുനായകൾ കൂട്ടമായി കടിച്ചു പരിക്കേൽപ്പിച്ചത്. വീടിന്റെ മുറ്റത്തുനിന്നു കളിക്കുകയായിരുന്ന കുട്ടിയെ കൂട്ടമായി എത്തിയ തെരുവുനായകൾ കടിച്ചു വലിച്ചിഴക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മതിലിന് അപ്പുറത്തുനിന്ന അച്ഛൻ ബാബു നായകളെ തുരത്താൻ ശ്രമിച്ചു. അമ്മ ഷീജ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഷീജ ഓടി എത്തിയതോടെയാണ് തെരുവുനായകൾ മാറിയത്.
കുട്ടിയുടെ തലയിലും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം ഏവരെയും ദുഃഖത്തിലാഴ്ത്തുന്നതായിരുന്നു. ഇതോടെ മുഴപ്പിലങ്ങാട് പ്രദേശത്തും ജില്ലയിലും വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. കഴിഞ്ഞദിവസം മരിച്ച നിഹാൽ നൗഷാദിന്റെ വീടിനു 500 മീറ്റർ അകലെയാണ് ജാൻവിയ്ക്കും തെരുവുനായകളെ ആക്രമണം ഉണ്ടായിരിക്കുന്നത്.



