ഡാലസ്:  (ടെക്‌സസ്): നവംബറില്‍ നടക്കുന്ന ടെക്‌സസ് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രൈമറി വോട്ടിംഗ് മാര്‍ച്ച് ഒന്നിന് നടക്കും. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളിലെ ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട നിരവധി സ്ഥാനങ്ങളിലേക്കുള്ള പ്രൈമറിയാണ് തിങ്കളാഴ്ച നടക്കുന്നത്.

ടെക്‌സസ് ഏര്‍ളി വോട്ടിംഗില്‍ പോളിംഗ് ശതമാനം വളരെ കുറവായിരുന്നു. കഴിഞ്ഞ ആഴ്ച നോര്‍ത്ത് ടെക്‌സസില്‍ ഉണ്ടായ കനത്ത ഹിമപാതവും, മഴയും, ശീതക്കാറ്റും വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കുന്നതിന് തടസമായിരുന്നു. മാര്‍ച്ച് ഒന്നിന് കാലാവസ്ഥ അനുകൂലമായതിനാല്‍ കനത്ത പോളിംഗ് ആണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പുതുതായി ടെക്‌സസില്‍ നിലവില്‍വരുന്ന തെരഞ്ഞെടുപ്പ് പരിഷ്‌കരണ നിയമങ്ങളും, വോട്ടര്‍ ഐഡി നിയമവും പോസ്റ്റല്‍ വോട്ടിംഗിനേയും സാരമായി ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പോസ്റ്റല്‍ ബാലറ്റുകളാണ് ശരിയായ ഐഡി നമ്പര്‍ ഇല്ലാത്തതിനാല്‍ തള്ളിക്കളഞ്ഞത്.

രാവിലെ 7 മുതല്‍ രാത്രി 7 വരെയാണ് പോളിംഗ് നടക്കുക. വോട്ട് ചെയ്യുന്നതിന് ഐഡി നിര്‍ബന്ധമാണ്. ടെക്‌സസ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ മത്സര രംഗത്തുണ്ടെങ്കിലും ട്രംപിന്റെ പിന്തുണയുള്ള നിലവിലുള്ള ഗവര്‍ണര്‍ തന്നെ വിജയിക്കാനാണ് സാധ്യത.

ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം കഴിഞ്ഞ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബെറ്റോ ഒ റൂര്‍ക്കക്കയ്ക്കുതന്നെയായിരിക്കും. നവംബര്‍ എട്ടിന് ഇരു പാര്‍ട്ടികളിലേയും വിജയികള്‍ തമ്മിലായിരിക്കും മത്സരം.

പി.പി ചെറിയാന്‍