കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിശാല ആശയം മുന്നോട്ട് വെച്ച മുല്ല അബ്ദുല്‍ ഗനി ബരാദറിന് മറ്റൊരു വിഭാഗം താലിബാന്‍ നേതാക്കളില്‍ നിന്നും വെടിയേറ്റതായി വിവരം.

പുതിയ താലിബാന്‍ സര്‍ക്കാരിനെ ബരാദര്‍ നയിക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് അധികാര വടംവലി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അറബ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

താലിബാന്‍ നേതാക്കള്‍ തമ്മില്‍ ആഭ്യന്തര പ്രശ്‌നമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അധികാരത്തിനുവേണ്ടിയുള്ള തര്‍ക്കം നടക്കുന്നതായി പറയപ്പെടുന്നു. ഈ തര്‍ക്കത്തിനിടയിലാണ് താലിബാന്‍ സഹസ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഗനി ബരാദറിന് വെടിയേറ്റതായി റിപ്പോര്‍ട്ട്.

താലിബാനില്‍ ഒരു വിഭാഗം ആളുകള്‍ ഒരു സമ്ബൂര്‍ണ്ണ താലിബാന്‍ ഭരണം വേണമെന്ന് വാദിക്കുന്നതായി പറയുന്നു. മധ്യകാലഘട്ടത്തിലേക്ക് അഫ്ഗാനിസ്ഥാനെ കൊണ്ടുപോകുന്ന പഴയ താലിബാന്‍ ഭരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിനെ എതിര്‍ത്ത ആളായിരുന്നു ബരാദര്‍.