തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായി മുംബൈയില്‍ നിന്ന് എത്തിച്ച കൂറ്റന്‍ ചരക്കുവാഹനം വേളിപാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ തടഞ്ഞത്. തുമ്ബ വി.എസ.്‌എസ്.സിയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഭവം, പത്ത് ലക്ഷംരൂപ നോക്കുകൂലി ആവശ്യപ്പെട്ടെന്ന് വി.എസ്.എസ്.സി അധികൃതര്‍ പറഞ്ഞു. പൊലിസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കിയാണ് വാഹനം വി.എസ്.എസ്.സിയിലേക്ക് കടത്തിവിട്ടത്.

നാട്ടുകാരുടെ സഹായമില്ലാതെ മെഷിന്‍ ഉപയോഗിച്ച്‌ വാഹനത്തിലെ ചരക്ക് ഇറക്കുന്നതിനാല്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 184 ടണ്‍ ചരക്കാണ് വാഹനത്തിലുള്ളത്. ഒരു ടെണ്ണിന് 2000 രൂപ നിരക്കില്‍ നോക്കുകൂലി നല്‍കണമെന്ന് പ്രതിഷേധക്കര്‍ ആവശ്യപ്പെട്ടു.
വി.എസ്.എസ്.സിക്കായി സ്ഥലമേറ്റെടുപ്പ് നടത്തിയപ്പോള്‍ നല്‍കിയ തൊഴിലുറപ്പ് വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ പോലിസ് സുരക്ഷയില്‍ വാഹനം വി.എസ്.എസ്.സി വളപ്പിലേക്ക് പ്രവേശിച്ചു. വാഹനം തടഞ്ഞതില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. മുംബൈയില്‍ നിന്നു കപ്പല്‍ മാര്‍ം എത്തിച്ച ചരക്ക് കൊല്ലത്ത് നിന്ന് 21 ദിവസം കൊണ്ടാണ് റോഡ് മാര്‍ഗം തിരുവനന്തപുരത്ത് കൊണ്ടുവന്നത്.