ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ എട്ടാമത്തേതും വിദേശ മണ്ണില്‍ ആദ്യ സെഞ്ചുറിയുമാണിത്. 204 പന്തുകളില്‍ നിന്നാണ് രോഹിത് 100 തികച്ചത്.

വിക്കറ്റു പോകാതെ 43 റണ്‍സ് എന്ന സ്‌കോറില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 1081 എന്ന സ്‌കോറിലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സും ഇംഗ്ലണ്ട് 290 റണ്‍സും നേടിയിരുന്നു. രണ്ടാം ദിവസത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ട് പേസര്‍മാരെ നേരിട്ട അതേ കരുതലോടെയാണു രാഹുല്‍, രോഹിത് സഖ്യം ഇന്നും ബാറ്റിംഗ് തുടങ്ങിയത്. സ്‌കോര്‍ 83 ല്‍ എത്തിയപ്പോള്‍ രാഹുലിനെ നഷ്ടമായി. 101 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയത് ജെയിംസ് ആന്‍ഡേഴ്‌സനാണ്.

നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നൂറ്റിപതിനെട്ട് റണ്‍സിന്റെ ലീഡുണ്ട് ഇന്ത്യക്ക്. രോഹിത്തിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍.