കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും കെ. സുധാകരൻ അറിയിച്ചു. പാർട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങൾ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായപ്രകടനങ്ങൾ പാർട്ടിയെ ദുർബലമാക്കുമെന്ന് അണികളും നേതാക്കളും ഓർക്കണമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിൽ പ്രശ്‌നപരിഹാരം ആയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാതെ ഉമ്മൻചാണ്ടി. പ്രശ്‌നങ്ങൾ അങ്ങോട്ട് പോയി ചർച്ച ചെയ്ത് പരിഹരിക്കില്ലെന്ന സൂചനയാണ് ഉമ്മൻചാണ്ടി നൽകിയത്. ഭാരവാഹി നിർണയത്തിൽ അന്തിമ തീരുമാനത്തിന് ഇനിയും ദിവസങ്ങളുണ്ടെന്നായിരുന്നു പ്രതികരണം.
ചർച്ചകൾക്കായി ആരെങ്കിലും മുൻകൈ എടുത്താൽ സഹകരിക്കുമെന്നും തിങ്കളാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളിൽ സോണിയാ ഗാന്ധി നേരിട്ട് ഇപെടണമെന്നാണ് ഗ്രൂപ്പുകൾ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിർദേശങ്ങൾ മാത്രം നടപ്പാക്കുന്ന താരിഖ് അൻവറിന്റെ പ്രവർത്തനങ്ങൾ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകൾക്കുണ്ട്.



