ബംഗളൂരു: കേരളത്തില്‍ നിന്നുമുള്‍പ്പടെ പരീക്ഷയെഴുതാനും ചികിത്സയ്‌ക്കും മരണചടങ്ങുകള്‍ക്കും എത്തുന്നവര്‍ക്ക് നിബന്ധനകള്‍ മയപ്പെടുത്തി കര്‍ണാടക. പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഒരു രക്ഷകര്‍ത്താവിനൊപ്പം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്ന് പരീക്ഷയെഴുതാം. എന്നാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ കര്‍ണാടകയില്‍ തങ്ങാന്‍ അനുമതിയില്ല. വിവിധ പരീക്ഷകള്‍ ഈ മാസം നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനാണ് കര്‍ണാടകയില്‍ തങ്ങുന്ന സ്ഥിരം വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനവും ജോലി ചെയ്യുന്നവര്‍ക്ക് കമ്ബനികളും ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കണം. ഇവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുമതിയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കോളേജില്‍ പ്രവേശിക്കാനാകൂ. ജോലിയുള‌ളവരും ഇതേ നിബന്ധന പാലിക്കണം. എന്നാല്‍ രണ്ട് വയസില്‍ താഴെയുള‌ള കുട്ടികള്‍ക്കും കര്‍ണാടക വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്കും എന്നാല്‍ ഇളവുണ്ട്.

എന്നാല്‍ മരണ ചടങ്ങുകള്‍ക്കോ,​ ചികിത്സാര്‍ത്ഥം എത്തുന്നവര്‍ക്കോ ക്വാറന്റൈന്‍ വേണ്ട. ഇവ‌ര്‍ മൂന്ന് ദിവസത്തിനകം പക്ഷെ മടങ്ങിപ്പോകണം. നിലവില്‍ കേരളത്തില്‍ നിന്നുള‌ളവര്‍ക്കാണ് കൊവിഡ് ക്വാറന്റൈന്‍ ചട്ടങ്ങള്‍ കര്‍ണാടക ശക്തമാക്കിയിരിക്കുന്നത്.