ടോക്യോയിൽ നടക്കുന്ന പാരാലിംപിക്സിൽ ഇന്ത്യയ്ക്ക് വെള്ളി നേടിത്തന്ന മാരിയപ്പൻ തങ്കവേലുവിന് തമിഴ്നാട് സർക്കാർ രണ്ടുകോടി രൂപ പാരിതോഷികം നൽകും. പുരുഷ ഹൈജംപിലാണ് തങ്കവേലു വെള്ളി നേടിയത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ ശരത് കുമാർ വെങ്കലം നേടി.1.86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസ്സപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലു.

1995 ജൂൺ 28ന് തമിഴ്നാട്ടിലെ പെരിയവടഗാംപാട്ടിയിലാണ് മാരിയപ്പൻ ജനിച്ചത്. 5ാം വയസ്സിൽ ഒരു ബസപകടത്തിൽ വലത് കാൽ നഷ്ടപ്പെട്ടു. കാൽ ബസിനടിയിൽപെട്ട് അരഞ്ഞ് പോവുകയായിരുന്നു. പച്ചകറികൾ വിൽപ്പന നടത്തിയാണ് മാരിയപ്പന്റെ അമ്മ അവനെ വളർത്തിയത്. മകന് സംഭവിച്ച അപകടത്തിൽ നിന്നും അവനെ ചികിത്സിക്കുന്നതിനായി ആ അമ്മയ്ക്ക 3 ലക്ഷത്തിൽപരം രൂപയുടെ വായ്പ്പ എടുക്കേണ്ടി വന്നു.

സ്കൂൾ പഠനകാലത്ത് വോളീബോളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്ന മാരിയപ്പന്റെ ഹൈജമ്പിലെ കഴിവ് തിരിച്ചറിഞ്ഞ് ആ വിഭാഗത്തിലേക്ക് മാറ്റിയത് കായിക അദ്ധ്യാപകനായ സത്യനാരായണയാണ്. പൂർണ കായിക ക്ഷമതയുള്ളവരോട് മത്സരിച്ച് 14ാം വയസ്സിൽ രണ്ടാം സ്ഥാനതെത്തിയതോടെ മാരിയപ്പൻ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒളിമ്പിക്‌സിലെ നേട്ടം വരെ എത്തിനിൽക്കുന്നു പോരാട്ടങ്ങൾ.