തിരുവനന്തപുരം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വി.കെ. മധുവിനെ തരം താഴ്ത്തി. അരുവിക്കര മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ വീഴ്ചയെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്.
മധുവിന് പാർലമെന്ററി വ്യാമോഹം ഉണ്ടായതായി പാർട്ടി അന്വേഷണ കമ്മീഷൻ വിലയിരുത്തി. നിയമസഭാ തെരെഞ്ഞെടുപ്പിൽ അരുവിക്കരയിലെ സി.പി.എം. സ്ഥാനാർഥി ജി. സ്റ്റീഫന് വേണ്ടിയുള്ള പ്രചാരണത്തിൽ സജീവമായില്ലെന്നും, ഇടത് സ്ഥാനാർത്ഥിയെ കാലുവാരി തോൽപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് മധുവിനെതിരെ ഉയർന്ന ആരോപണം.
വി കെ മധുവിൻ്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗ സമിതി അന്വേഷണം പൂർത്തിയാക്കിയത്. മധുവിൻറെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കമ്മീഷൻ കണ്ടെത്തിയത്.
മണ്ഡലത്തിൽ എൽ.ഡി.എഫ്. വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചെന്നായിരുന്നു സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം. ആദ്യം സ്ഥാനാർത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി. സ്റ്റീഫൻ സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വിട്ടുനിന്നെന്നാണ് ഉയർന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു.



