കോണ്‍ഗ്രസിന് കാലം കാത്ത് വെച്ച ഒരു നേതാവ് തന്നെയാണ് വി.ഡി. സതീശനെന്ന് നടന്‍ ഹരീഷ് പേരടി. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച്‌ ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണെന്നും ഹരീഷ് പറയുന്നു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

വി.ഡി. സതീശന്റെ വാര്‍ത്താ സമ്മേളനം കണ്ടു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്. കൊഴിഞ്ഞ് പോക്കിന് തടയിടാന്‍ പറ്റുന്ന നിലപാടുകള്‍ ഉണ്ട്. പ്രതീക്ഷയുള്ള നേതാവാണ്. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച്‌ ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്?

ജനങ്ങള്‍ അറിയാത്ത കോട്ടയ്ക്കുള്ളില്‍ നടക്കുന്ന രാജാക്കന്‍മാരുടെ കിട മത്സരത്തേക്കാള്‍ ജനങ്ങള്‍ക്കിടയില്‍ വച്ച്‌ നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തില്‍ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദല്‍ ഉണ്ടാവണെമെങ്കില്‍ കോണ്‍ഗ്രസ് നിലനിന്നേ പറ്റു.