യുഎഇയിലേക്ക് തിങ്കളാഴ്ച മുതല്‍ ടൂറിസ്റ്റ് വീസക്കാര്‍ക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ)യും ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു.

ലോകാരോഗ്യ സംഘടന (ഡബ്ള്യു എച്ച്‌ ഒ) അംഗീകരിച്ച വാക്സീനുകളില്‍ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുക.

യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണമെന്നും അല്‍ഹുസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കും രാജ്യത്ത് ഇത്തരത്തില്‍ പ്രവേശനം അനുവദിക്കും.

മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്സ്ഫോര്‍ഡ്/ആസ്ട്ര സെനേക, കോവിഡ്ഷീല്‍ഡ് (ഓക്സ്ഫോര്‍ഡ്/ആസ്ട്രസെനേക ഫോര്‍മുലേഷന്‍), സിനോഫാം, ഫൈസര്‍-ബയോടെക് , സിനോവാക് കൊറോണ വാക്സിന്‍ എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകള്‍. ഇതില്‍ കോവിഷീല്‍ഡാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്.