അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതീവ സങ്കീർണമാകുന്നതിനിടെ ആശങ്കയേറ്റി വീണ്ടും ആക്രമണ സാധ്യത. കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കാൻ താലിബാൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. അടുത്ത 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകി. അഫ്ഗാനിൽ നിന്നുള്ള സേനയുടെ പിന്മാറ്റം തുടങ്ങിയെന്നും ബൈഡൻ വ്യക്തമാക്കി.
ആക്രമണത്തിന് സാധ്യതയുണ്ടെങ്കിലും അവസാന നിമിഷം വരെ കാബൂൾ രക്ഷാദൗത്യം തുടരുമെന്ന് അമേരിക്ക അറിയിച്ചു. 5000 ത്തോളം അമേരിക്കൻ പൗരന്മാരാണ് അഫ്ഗാൻ വിടാനുറച്ച് കാബൂൾ വിമാനത്താവളത്തിൽ തുടരുന്നത്.
അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ നാല് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ പെന്റഗൺ ഇത് തള്ളി. രണ്ടാഴ്ച മുൻപ് തുടങ്ങിയ ഒഴിപ്പിക്കലിൽ ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽ കൂടുതൽ പേർ അഫ്ഗാനിസ്ഥാൻ വിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഇതിനിടെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ മരി180 കടന്നു. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. അതേസമയം ഓഗസ്റ്റ് 31 വരെയാണ് വിദേശസൈന്യങ്ങൾക്ക് അഫ്ഗാൻ വിടാനുള്ള അവസാന തിയതി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.



