വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ ഹരിയാനയിൽ കർഷക പ്രഷോഭം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കർഷകർക്ക് എതിരെ നടപടി സ്വീകരിച്ച് പൊലീസ്. ഹരിയാനയിലെ കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റു, ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ദേശീയപാതകളും ഉപരോധിക്കാൻ കിസാൻ മോർച്ച ആഹ്വാനം ചെയ്തു. കൂടൂതൽ കർഷകർ കർണാൽ ടോൾ പ്ലാസക്ക് സമീപം സംഘടിച്ചെത്തുന്നുണ്ട്. സംഘർഷത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചാണ് കർഷക സംഘടനകൾ ഗുരുദ്വാര കർ സേവയിൽ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേർത്തത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കാൻ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിൽ പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ക്രമസമാധാനം തർക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാൽ പൊലീസ് സൂപ്രണ്ട് ഗംഗാറാം പുനിയ പറഞ്ഞു.

സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ചർച്ചക്ക് വേണ്ടിയാണ് യോഗം സംഘടിപ്പിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെയുള്ള യോഗത്തിൽ കാബിനറ്റ് മന്ത്രിമാർ, എംപിമാർ എന്നിവർ സംബന്ധിച്ചു. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വരാനുള്ള കർഷകരുടെ ശ്രമമാണ് സംഘർഷത്തിന് കാരണമെന്നാണ് ഹരിയാന പൊലീസിന്റെ വിശദീകരണം