തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ് സംഘം. നഗരസഭാ ഓഫിസിലെ സെർവർ റൂം തകർത്താണ് വിജിലൻസ് സംഘം ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണിവരെ തുടർന്ന പരിശോധനയിൽ നിർണ്ണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.

ഇതിനിടെ കഴിഞ്ഞ ദിവസം എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെയിലാണ് നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറുകയായിരുന്നു. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു . നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലായിരുന്നു പ്രതിഷേധം.

കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണമാണ് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ ഉയർന്നത്. എന്നാൽ കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അജിത തങ്കപ്പന്റെ പ്രതികരണം.