കൊച്ചി മറൈന്‍ഡ്രൈവില്‍ യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ജോസഫ് മാര്‍ട്ടിനെതിരെ രണ്ട് കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസും വനിതാ പൊലീസുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും കുറ്റപത്രത്തിലുണ്ട്.

ബലാത്സംഗം, തടവില്‍ വയ്ക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് ലഹരിമരുന്നിന്റെ ഇടപാട് സംശയിക്കുന്നതായും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ജോസഫ് മാര്‍ട്ടിന് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ജോസഫ് മാര്‍ട്ടിനെ അതി സാഹസികമായാണ് തൃശൂരില്‍ നിന്നാ പൊലീസ് പിടികൂടിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ അടക്കം പ്രതി സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.