കാബൂള്‍: താലിബാന്‍ സര്‍ക്കാരിന് സാമ്ബത്തികസഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച്‌ ചൈന.

ലോകബാങ്കും ഐഎംഎഫും താലിബാനുള്ള സാമ്ബത്തിക സഹായം നിര്‍ത്തുകയും ജി7 രാഷ്ട്രങ്ങള്‍ താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ഒരുങ്ങവേയാണ് ചൈനയുടെ ഈ സഹായവാഗ്ദാനം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ താലിബാനി തീവ്രവാദികള്‍ പിടിച്ചതോടെ സുരക്ഷാ ആശങ്കയുണ്ടെങ്കിലും അവിടെയുള്ള ചൈനയുടെ എംബസി ആശങ്കയില്ലാതെ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് താലിബാനും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്‍റെ തെളിവാണ്.. മറ്റ് രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ താലിബാനെ ഭയന്ന് ഓഫീസടച്ച്‌ അഫ്ഗാനില്‍ നിന്നും അവരവരുടെ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു.

യുഎസ് ആണ് അഫ്ഗാനിസ്ഥാന്‍റെ ഇന്നത്തെ ദുരന്തത്തിന് കാരണമെന്നും ചൈന കുറ്റപ്പെടുത്തുന്നു. താലിബാന് സാമ്ബത്തികസഹായം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചൈനയുടെ അംബാസഡര്‍ താലിബാന്‍ നേതാക്കളുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തി. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാന്‍ ചൈന തയ്യാറാണെന്നും ചൈനയുടെ അംബാസഡര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ താലിബാന്‍ രാഷ്ട്രീയ ഓഫീസിന്‍റെ ഡപ്യൂട്ടി മേധാവി അബ്ദുള്‍ സലാം ഹനഫി അഫ്ഗാനിസ്ഥാനിലുള്ള ചൈനയുടെ അംബാസഡര്‍ വാങ് യുവുമായി കാബൂളില്‍ കൂടിക്കാഴ്ച നടത്തി. താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാനിലെ അംഗീകൃത സര്‍ക്കാരായി അംഗീകരിക്കാന്‍ െൈചന തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നു.

അതേ സമയം താലിബാന് ഈസ്റ്റ് തുര്‍ക്‌മെനിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്‍റുമായി(ഇടി ഐഎം) ബന്ധമുണ്ടെന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ചൈനയുടെ ആഭ്യന്തര സരുക്ഷയ്ക്ക് ഇടി ഐഎം ഭീഷണിയാണെന്ന് കരുതപ്പെടുന്നു.