ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സിഡ്നിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ താരത്തിന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താനായി എന്നാണ് പുതിയ വിവരം.

കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. എന്നാല്‍ 51 കാരന്‍ ചികിത്സകളോട് പ്രതികരിച്ചിരുന്നില്ല. കൂടുതല്‍ വിദഗ്ദ ചികിത്സക്കായാണ് സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

ക്രിക്കറ്റ് ലോകത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ വാര്‍ത്ത. 2010 ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ചശേഷം കെയ്ന്‍സ് ഓസ്ട്രേലിയയിലാണ് സ്ഥിരതാമസം. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റും നേടി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും സ്വന്തം പേരിലുണ്ട്. 2000 ത്തില്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയും ക്രിസ് കെയ്ന്‍സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.