മുംബൈ: ബാങ്ക് വായ്പ തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ് 52.25 കോടി രൂപക്ക്​ വിറ്റു. 150 കോടിയായിരുന്നു ആദ്യം മൂല്യം നിശ്ചയിച്ചിരുന്നത്​. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍നിന്ന്​ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാറ്റണ്‍ റിയാല്‍ട്ടേഴ്‌സാണ് വാങ്ങിയത്.

മുംബൈയിലെ സാന്താക്രൂസിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന 17,000 ചതുരശ്ര അടി വരുന്ന കിങ്ഫിഷര്‍ ഹൗസ് 2016 മാര്‍ച്ച്‌ മുതല്‍ വില്‍ക്കാന്‍ ശ്രമം നടക്കുകയായിരുന്നു. ആദ്യം 150 കോടി രൂപയ്ക്കും പിന്നീടു 135 കോടിക്കും അതുകഴിഞ്ഞ് 115 കോടി രൂപയ്ക്കും ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാന്‍ ആളെത്തിയില്ല.അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 135 കോടിയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് ഇപ്പോള്‍ വില്‍പന നടന്നത്.