രാജ്യം അസ്ഥിരതയുടെ അപകടത്തിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും അഷ്‌റഫ് ഗനി പറഞ്ഞു. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരുമായി ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ സേനയെ ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമം നടക്കുന്നതായും ഗനി മാധ്യമങ്ങളോട് പറഞ്ഞു.taliban attack kabul

നിലവിലെ സാഹചര്യത്തില്‍ സുരക്ഷ, പ്രതിരോധ സേനകളുടെ പുനര്‍വിന്യാസം എന്നിവയ്ക്കാണ് പ്രഥമ പരിഗണന. നിലവില്‍ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 18 എണ്ണവും താലിബാന്റെ അധീനതയിലാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നൊഴിപ്പിക്കുകയാണ്. സാഹചര്യം ഗുരുതരമാണെന്നും അയല്‍രാജ്യങ്ങളോട് അതിര്‍ത്തി തുറന്ന് നല്‍കണമെന്നും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന സാഹചര്യത്തെ മറികടക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്നും ഗനി പറഞ്ഞു. അതേസമയം അഷ്‌റഫ് ഗനി രാജിവക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. അഫ്ഗാനിസ്ഥാന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പ്രവശ്യകളില്‍ ഭൂരിഭാഗവും താലിബാന്‍ പിടിച്ചെടുത്തുകഴിഞ്ഞു. കാബൂളില്‍ നിന്ന് 17 കിലോമിറ്റര്‍ മാത്രം അകലെയാണ് താലിബാന്‍ സേനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാബൂളിന് തൊട്ടടുത്ത മേഖലയില്‍ സൈന്യത്തിന്റെ പോരാട്ടം തുടരുകയാണ്. കാബൂളിന്റെ വടക്കന്‍ മേഖലയിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്.

കാബൂളിനരികെ താലിബാന്‍ എത്തിയതോടെ പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങുകയാണ് എംബസികള്‍. ഡെന്മാര്‍ക്ക് , സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് അവരുടെ പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങുന്നത്. അഫ്ഗാന്റെ വലിയ നഗരമായ കാണ്ഡഹാറും താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്.

താലിബാന്‍ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാര്‍. അഫ്ഗാനിലെ ഹെറത്, ഗസ്‌നി പ്രദേശങ്ങള്‍ നേരത്തെ താലിബാന്‍ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാര്‍ കൂടി പിടിച്ചെടുത്തതോടെ . രാജ്യത്തെ നിലവിലെ പശ്ചാത്തലം കണക്കിലെടുത്ത് കാബൂള്‍ എംബസിയിലെ ജീവനക്കാരെ കുറയ്ക്കാനുള്ള ശ്രമം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്. ജര്‍മനിയും തങ്ങളുടെ പൗരന്മാരോട് അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജര്‍മന്‍ പൗരന്മാര്‍ക്കായി പ്രത്യേക വിമാനം തയാറാക്കിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.