ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. അവസാന ദിനത്തിൽ നിർത്താതെ പെയ്ത മഴ കാരണമാണ് കളി ഉപേക്ഷിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. പക്ഷേ, മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല.

രണ്ടാം ഇന്നിംഗ്സിലും ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നൽകി. 34 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രാഹുൽ മടങ്ങി. 26 റൺസെടുത്ത രാഹുലിൻ്റെ സ്റ്റുവർട്ട് ബ്രോഡ് മടക്കിഅയക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ പൂജാര ആക്രമിച്ച് കളിച്ചു. നാലാം ദിനം അവസാനിക്കുമ്പോൾ പൂജാരയും രോഹിതും 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സിൽ മികച്ച പ്രകടനം നടത്തി. ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടിയത്.

റൂട്ടിന്റെ മികവിൽ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് കുത്തിക്കുമെന്ന് കരുതിയെങ്കിലും 274 റൺസിൽ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകൾ ഇന്ത്യ വേഗത്തിൽ വീഴ്ത്തുകയായിരുന്നു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യക്ക് 95 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി. അവസാന സ്ഥാനങ്ങളിലിറങ്ങി മികച്ച പ്രകടനം നടത്തിയ ജസ്പ്രീത് ബുംറ (28), മുഹമ്മദ് ഷമി (13), മുഹമ്മദ് സിറാജ് (7 നോട്ടൗട്ട്) എന്നിവർ ഇന്ത്യൻ സ്കോറിൽ നിർണായക സംഭാവനകൾ നൽകി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.